Sports
2023 ഡിസംബര്‍ കാലഘട്ടം; അന്നൊരുനാളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ സെന്‍ട്രല്‍ കരാറില്‍നിന്ന് പുറത്താക്കി. ഒന്ന് ശ്രേയസ് അയ്യര്‍, രണ്ട് ഇഷാന് കിഷന്. പുകഞ്ഞ കൊള്ളികള്‍ പുറത്തെന്നായിരുന്നു മാധ്യമങ്ങള്‍ ഹെഡിംഗ് നിരത്തിയത്. കാരണം, ആഭ്യന്തരം കളിക്കാന്‍ ശ്രേയസ് അയ്യറും ഇഷാന് കിഷനും വിസമ്മതിച്ചു.
ഇന്ത്യയുടെ പര്യടനങ്ങളിലെല്ലാം സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടിവന്നതിനാല് ദേശീയ ഡ്യൂട്ടിയോട് വിടപറഞ്ഞതായിരുന്നു ഇഷാന് ചെയ്ത കുറ്റം. അതും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ. ഐപിഎല്ലിലും ആഭ്യന്തരത്തിലും മിന്നും പ്രകടനത്തോടെ ശ്രേയസ് അയ്യര്‍ 2024ല്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തി. പടിക്കു പുറത്തുതന്നെയായിരുന്ന ഇഷാന് കിഷനെത്തേടിയും ഒടുവില്‍ ബിസിസിഐയുടെ വിളിയെത്തി. അതാകട്ടെ, 2026 ഐസിസി ട്വന്റി-20 ലോകകപ്പ് ടീമിലേക്കുള്ള വിളിയായിരുന്നു.
ആഭ്യന്തരംവഴി തിരിച്ചെത്തി
2025 സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ട്രോഫി ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് ഇഷാന് കിഷനു ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് എളുപ്പമാക്കിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇഷാന് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നതെന്നതാണ് ശ്രദ്ധേയം.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ചാമ്പ്യന്മാരായ ജാര്‍ഖണ്ഡിന്റെ ക്യാപ്റ്റനായിരുന്നു ഇടംകൈ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന് കിഷന്. 2026 ലോകകപ്പിനുള്ള ബാക്കപ്പ് വിക്കറ്റ് കീപ്പറാണ് ഈ 27കാരന്. 2025 മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ 49 പന്തില്‍ 101 റണ്‍സുമായി ടീമിനെ കന്നിക്കിരീടത്തിലെത്തിച്ചത് ഇഷാനായിരുന്നു. ടൂര്‍ണമെന്റില്‍ 197.32 സ്ട്രൈക്ക് റേറ്റില്‍ 571 റണ്‍സുമായി ടോപ് സ്കോററായതും ഇഷാന്തന്നെ.
ശ്രേയസ് അയ്യറിന്റെ തിരിച്ചുവരവും ആഭ്യന്തരത്തിലെ മികവിനു പിന്നാലെയായിരുന്നു. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ അടക്കം ശ്രേയസ് അയ്യറിന്റെ മികവ് ഇന്ത്യന്‍ ടീമിനു ഗുണം ചെയ്തു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ താരം നിലവില്‍ വിശ്രമത്തിലാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് കരുണ്‍ നായര്‍ മടങ്ങിയെത്തിയതും ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
ടോപ് ഓര്‍ഡര്‍ ബാറ്റര്‍
വൈറ്റ് ബോളില്‍ ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ പറ്റിയ ബാറ്ററാണ് ഇഷാന് എന്നാണ് ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ വിശദീകരണം. 2023 നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20യിലാണ് ഇഷാന് അവസാനമായി ഇന്ത്യന്‍ ജഴ്സി അണിഞ്ഞത്. 2025 ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയിരുന്നു. ഐപിഎല്ലില്‍ ഇഷാന്റെ കന്നി സെഞ്ചുറിയായിരുന്നു അത്.
ഇന്ത്യക്കായി 32 ട്വന്റി-20യില്നിന്ന് ആറ് അര്‍ധസെഞ്ചുറിയടക്കം 796 റണ്‍സ് നേടി. 123.37 ആണ് സ്ട്രൈക്ക് റേറ്റ്. രണ്ട് ടെസ്റ്റും 27 ഏകദിനവും കളിച്ച രാജ്യാന്തര പരിചയവും ഇഷാനു സ്വന്തം.
Sports
മുംബൈ: ഐസിസി അണ്ടര്‍ 19 വനിതാ ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന വിക്കറ്റ് കീപ്പര്‍ ജി. കമാലിനി, വൈഷ്ണവി ശര്‍മ എന്നിവര്‍ക്ക് സീനിയര്‍ ടീമിലേക്കു ക്ഷണം.
ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ ഇരുവരും ഇടംനേടി. ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനും സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനുമായുള്ള ടീമിന്റെ ആദ്യ മത്സരം 21നാണ്.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്തു നടക്കും. തുടര്‍ന്നുള്ള മൂന്നു മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ്.
Sports
രണ്ടുദിനത്തിനപ്പുറം ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് ഗോഹട്ടിയില്‍ അരങ്ങേറും. ഹോം ടെസ്റ്റുകളില്‍ കഴിഞ്ഞ 53 വര്‍ഷത്തിനിടയിലെ ഏറ്റവും ദയനീയ അവസ്ഥയിലൂടെയാണ് ടീം ഇന്ത്യ കടന്നുപോകുന്നത്; അവസാനം കളിച്ച ആറ് ടെസ്റ്റില്‍ നാലിലും തോല്‍വി.
ന്യൂസിലന്‍ഡിന് എതിരേ മൂന്നും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഒന്നും. ഇതിനിടെ ബലഹീനരായ വെസ്റ്റ് ഇന്‍ഡീസിനെ 2-0നു പരാജയപ്പെടുത്തിയതുമാത്രമാണ് ഇന്ത്യയുടെ മേന്മ. ഇന്ത്യ പിച്ചില്‍ ഒരുക്കുന്ന സ്പിന്‍ കെണി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ബൗളര്‍മാരുമായാണ് എതിരാളികള്‍ എത്തുന്നത്. എതിരാളികളുടെ സ്പിന്നിന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മറുപടിയില്ലാതായിരിക്കുന്നതാണ് നിലവിലെ തോല്‍വികളുടെ അടിസ്ഥാനം.
2017-2024 കാലഘട്ടം
ഇതിനു മുമ്പ് ഇന്ത്യ സ്വന്തം തട്ടകത്തില്‍ നാലു ടെസ്റ്റില്‍ പൊട്ടിയത് 2017 ഫെബ്രുവരിക്കും 2024 ജനുവരിക്കും ഇടയിലായിരുന്നു. അതായത് 2017 മുതല്‍ 2024വരെയുള്ള ഏഴ് വര്‍ഷത്തിനിടെയായിരുന്നു ഇന്ത്യ നാല് ഹോം ടെസ്റ്റ് തോല്‍വി വഴങ്ങിയത്. എന്നാല്‍, കഴിഞ്ഞ 13 മാസത്തിനിടെ നാല് തോല്‍വിയുമായി ഗൗതം ഗംഭീര്‍ പരിശീലിപ്പിക്കുന്ന ടീം ഇന്ത്യ തലതാഴ്ത്തി നില്ക്കുന്നു. നിലവിലൈ ബാറ്റിംഗ് ശരാശരിയാണെങ്കില്‍ 29.28. ബൗളിംഗ് ശരാശരി 24.04ഉം.
2017 ഫെബ്രുവരി 23നും 2024 സെപ്റ്റംബറിനും ഇടയില്‍ ഇന്ത്യ സ്വന്തം തട്ടകത്ത് കളിച്ചത് 34 ടെസ്റ്റ്. അതില്‍ 25 എണ്ണത്തിലും ജയിച്ചു. പരാജയപ്പെട്ടത് വെറും നാല് എണ്ണത്തില്‍ മാത്രം. 2024 ഒക്ടോബര്‍ മുതല്‍ ആറ് ടെസ്റ്റ് കളിച്ചതില്‍ നാലിലും പരാജയം, രണ്ട് ജയം. ഒരു മത്സരംപോലും ഫലമില്ലാതിരുന്നില്ല എന്നുമാത്രം.
മികച്ച ടീമായിരുന്നു
2017-2024 കാലഘട്ടത്തില്‍ ഹോം ടെസ്റ്റ് മത്സരങ്ങളില്‍ 25 ജയവും നാല് തോല്‍വിയും അഞ്ച് സമനിലയുമായിരുന്നു ഇന്ത്യന്‍ ടീമിന്റെ റിസള്‍ട്ട്. ജയ-പരാജയ കണക്ക് 6.250. അക്കാലത്ത് ഹോം ടെസ്റ്റ് പ്രകടനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച റിസള്‍ട്ടും ടീം ഇന്ത്യക്ക് അവകാശപ്പെട്ടത്. അതായത് ഇന്ത്യന്‍ മണ്ണില്‍ ടീം ഇന്ത്യയെ കീഴടക്കുക എതിരാളികള്‍ക്ക് വിഷമമേറിയ സംഭവമായിരുന്നു.
2017-2024 കാലഘട്ടത്തില്‍ ഓസ്ട്രേലിയ 35 ഹോം ടെസ്റ്റ് കളിച്ചു. തട്ടകത്തിലെ ടെസ്റ്റില്‍ ഓസീസ് പൊട്ടിയത് അഞ്ച് എണ്ണത്തില്‍. ജയ-പരാജയ കണക്ക് 5.000. ഇന്ത്യക്കു (6.250) പിന്നില്‍ രണ്ടാമത്.
53 വര്‍ഷത്തിനു മുമ്പ്
തട്ടകത്തിലെ ആറ് ടെസ്റ്റിനിടെ നാല് എണ്ണത്തില്‍ ഇതിനു മുമ്പ് ടീം ഇന്ത്യ പൊട്ടിയത് 1969-72 കാലഘട്ടത്തില്‍. അന്ന് ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളോടായിരുന്നു ആറ് മത്സരത്തിനിടെ നാല് തോല്‍വി വഴങ്ങിയത്. അന്ന് ഇന്ത്യ ക്രിക്കറ്റിലെ വന്ശക്തിയായിട്ടില്ലെന്നതും ചരിത്രം. അതിനു മുമ്പു നടന്ന 25 ഹോം ടെസ്റ്റില്‍ ഇന്ത്യയുടെ ജയ-പരാജയ കണക്ക് 5-4 ആയിരുന്നു എന്നതും ശ്രദ്ധേയം.
ടോസ് ഭാഗ്യം
നിലവില്‍ ഇന്ത്യ പരാജയപ്പെട്ട അവസാന നാല് മത്സരങ്ങളില്‍ മൂന്ന് എണ്ണത്തിലും ടോസ് ലഭിച്ചിരുന്നില്ല. ടോസ് നഷ്ടപ്പെട്ട ഇന്ത്യ, അവസാന ദിനങ്ങളില്‍ രണ്ടാം ഇന്നിംഗ്സ് കളിക്കേണ്ടിവന്നു. ന്യൂസിലന്‍ഡിന് എതിരേ ബംഗളൂരുവിലെ തോല്‍വി മറ്റൊരു പ്രശ്നമായിരുന്നു. ടോസ് നേടിയ ഇന്ത്യക്ക് പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിംഗ്സില്‍ 46നു പുറത്തായി.
എന്നാല്‍, ടോസ് ഭാഗ്യം പ്രശ്നമാണോ..? അല്ലെന്നുത്തരം. കാരണം, 2017-2024 കാലഘട്ടത്തില്‍ 16 ടെസ്റ്റില്‍ ഇന്ത്യക്കു ടോസ് നഷ്ടപ്പെട്ട് ആദ്യം ബൗള്‍ ചെയ്യേണ്ടിവന്നു. എന്നിട്ടും 11 ജയം ഇന്ത്യ നേടി, മൂന്ന് എണ്ണത്തില്‍ മാത്രമായിരുന്നു തോറ്റത്. ഓസ്ട്രേലിയ-ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ 12 ടെസ്റ്റില്‍ 7-3 ആയിരുന്നു ഇന്ത്യയുടെ ജയ-പരാജയ കണക്ക്.
Sports
കോൽക്കത്ത: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യന്മാരെന്ന ആത്മവിശ്വാസത്തിൽ ദക്ഷിണാഫ്രിക്കൻ ടീം നാളെ കോൽക്കത്ത ഈഡൻ ഗാർഡൻസിൽ വസന്തം വിരിയിക്കാനിറങ്ങും. ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് കളിക്കാത്ത എട്ട് താരങ്ങളുമായാണ് ദക്ഷിണാഫ്രിക്കയുടെ വരവെന്നതുകൊണ്ട് ശ്രദ്ധനേടിയ പരന്പരയിൽ പ്രോട്ടീസ് പെരുമകാട്ടുമോ എന്നാണ് സുപ്രധാന ചോദ്യം. മികച്ച ഫോമിലുള്ള ഇന്ത്യൻ നിരയ്ക്കെതിരേ പ്രോട്ടീസ് യുവ സംഘത്തിന്റെ പ്രകടനം നിർണായകമാകും.
2000നു ശേഷം ഇന്ത്യയിൽ പരന്പര നേട്ടമില്ലാത്ത ദക്ഷിണാഫ്രിക്ക കൈയെത്തും ദൂരത്ത് കപ്പ് നഷ്ടപ്പെടുന്ന ദുർവിധി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കി മറികടന്നതുപോലെ ഇന്ത്യൻ മണ്ണിൽ കരുത്തുകാട്ടുമോ എന്നതാണ് കാണേണ്ടത്. രണ്ട് ടെസ്റ്റുകളടങ്ങുന്ന പരന്പരയിലെ ആദ്യ മത്സരത്തിനാണ് നാളെ തുടക്കമാകുന്നത്.
കരുത്തരാണ്
ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരിചയസന്പത്തില്ലാത്ത എട്ട് താരങ്ങളടങ്ങുന്ന സംഘമാണെങ്കിലും ദക്ഷിണാഫ്രിക്കയെ എഴുതിത്തള്ളാൻ സാധിക്കില്ല. 15 അംഗ ടീമിൽ ക്യാപ്റ്റൻ തെംബ ബൗമ, ഓപ്പണർ എയ്ഡൻ മാക്രം, പേസർ കഗിസോ റബാഡ എന്നിവർക്കാണ് ഇന്ത്യയിൽ മത്സരപരിചയമുള്ളത്. ബാറ്റർ സുബൈയ്ർ ഹംസ, സ്പിന്നർ സെനുറാൻ മുത്തുസാമി എന്നിവർ 2019ലെ പര്യടനത്തിലും സിമോണ്‍ ഹാർമർ 2015ലെ പര്യടനത്തിലും ദക്ഷിണാഫ്രിക്കൻ എ ടീമിലുണ്ടായിരുന്നു.
പരിചിതരല്ല
ഓപ്പണർമാരായ റയാൻ റിക്കിൾട്ടണ്, ടോണി ഡി. സോർസി, മധ്യനിര ബാറ്റർ ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൺ സ്റ്റബ്സ്, സ്പിന്നർ കെയ്ൽ വെറെയ്ൻ, ഓൾറൗണ്ടർ വിയാൻ മൾഡർ, പേസർമാരായ മാർക്കോ യാൻസൻ, കോർബിൻ ബോഷ് എന്നിവരാണ് ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് കളിക്കാത്ത താരങ്ങൾ. റിക്കിൾട്ടനും ബ്രെവിസും ഐപിഎൽ മത്സരങ്ങളിലൂടെ ഇന്ത്യൻ സാഹചര്യം അറിഞ്ഞവരാണ്. ഐപിഎല്ലിൽ റിക്കിൾട്ടൻ മുംബൈ ഇന്ത്യൻസ് താരവും ബ്രെവിസ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം അംഗവുമാണ്. പാക്കിസ്ഥാനെതിരായ പരന്പരയോടെ ഫോമിലേക്ക് മടങ്ങിയെത്താനും റിക്കിൾട്ടണ് സാധിച്ചു.
ചില്ലറക്കാരല്ല!
ഇന്ത്യൻ മണ്ണിൽ പരിചയസന്പത്തില്ലെങ്കിലും മികവിൽ മുന്നിലാണ് ഈ എട്ട് താരങ്ങളും. പാക്കിസ്ഥാനെതിരേ നടന്ന അവസാന പരന്പരയിൽ സെഞ്ചുറിയും അർധസെഞ്ചുറിയും നേടിയ താരമാണ് ടോണി സോർസി. ടോപ്- മിഡിൽ ഓർഡറിൽ മികവ് പുലർത്തുന്ന സ്റ്റബ്സ് മുതൽക്കൂട്ടാണ്. ഐപിഎൽ മത്സരപരിചയവും താരത്തിനുണ്ട്.
വിക്കറ്റ് കീപ്പർ ബാറ്റർ വെറെയ്ന്റെ മിന്നും ഫോം കരുത്താകും. നാലു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും വെറെയ്നുണ്ട്. പേസാക്രമണത്തിൽ റബാഡയ്ക്ക് പിന്തുണയുമായി മാർകോ യാൻസനും കോർബിൻ ബോഷും. ഇരുവരും മികവുള്ള ബൗളർമാർ. പരിചയസന്പന്നനായ സ്പിന്നർ കേശവ് മഹാരാജിന്റെ ഫോം നിർണായകമാകും.
അതേസമയം, 2015, 2019 വർഷങ്ങളിൽ ഇന്ത്യൻ പര്യടനം നടത്തിയപ്പോൾ പരാജയപ്പെട്ട ടീമല്ല നിലവിലെ ദക്ഷിണാഫ്രിക്ക. തെംബ ബൗമയുടെ നേതൃത്വത്തിലുള്ള പ്രോട്ടീസ് ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ജേതാക്കളാണ്. മാത്രമല്ല, 2023ൽ ഷുക്രി കോണ്‍റാഡ് കോച്ചായതിനുശേഷം ഇതുവരെ ഒരു പരന്പരയിൽപോലും ദക്ഷിണാഫ്രിക്ക തോൽവി അറിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം.